Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: അൻഫാൽ   ആയത്ത്:

അൻഫാൽ

സൂറത്തിൻ്റെ അവതരണ ലക്ഷ്യങ്ങളിൽ പെട്ടതാണ്:
الامتنان على المؤمنين بنصر الله لهم في بدر، وبيان سنن النصر والهزيمة.
അല്ലാഹു ബദ്റിൽ വിശ്വാസികളെ സഹായിച്ചു എന്നത് അവൻ്റെ അനുഗ്രഹമായിരുന്നു എന്ന് വിവരിക്കുകയും, അല്ലാഹുവിൽ നിന്നുള്ള സഹായത്തിൻ്റെയും പരാജയത്തിൻ്റെയും കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

یَسْـَٔلُوْنَكَ عَنِ الْاَنْفَالِ ؕ— قُلِ الْاَنْفَالُ لِلّٰهِ وَالرَّسُوْلِ ۚ— فَاتَّقُوا اللّٰهَ وَاَصْلِحُوْا ذَاتَ بَیْنِكُمْ ۪— وَاَطِیْعُوا اللّٰهَ وَرَسُوْلَهٗۤ اِنْ كُنْتُمْ مُّؤْمِنِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ അനുചരന്മാർ (സ്വഹാബികൾ) യുദ്ധാർജ്ജിത സ്വത്തുക്കളെ കുറിച്ച് -എങ്ങനെ അവ വീതിക്കണമെന്നും, ആർക്കെല്ലാം വീതിക്കണമെന്നും- താങ്കളോട് ചോദിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരുടെ ചോദ്യത്തിന് ഉത്തരമായി പറയുക: യുദ്ധാർജ്ജിത സ്വത്തുക്കൾ അല്ലാഹുവിനും അവൻ്റെ ദൂതനുമാണ്. അതിനാൽ ആ കാര്യത്തിൽ -അത് വീതംവെക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം- വിധിക്കുന്നതിനുള്ള അവകാശവും അല്ലാഹുവിനും അവൻ്റെ ദൂതർക്കുമത്രെ. നിങ്ങളുടെ മേലുള്ള ബാധ്യത അല്ലാഹുവിനും റസൂലിനും കീഴൊതുങ്ങുകയും, സമർപ്പിക്കുകയും ചെയ്യലത്രെ. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. സ്നേഹത്തിലൂടെയും ബന്ധംപുതുക്കുന്നതിലൂടെയും നല്ല സ്വഭാവത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും നിങ്ങൾക്കിടയിലുള്ള ബന്ധവിഛേദനങ്ങളും അകൽച്ചയും ശരിയാക്കുകയും ചെയ്യുക. അല്ലാഹുവിനെ അനുസരിക്കുക എന്നതും, അവൻ്റെ റസൂലിനെ അനുസരിക്കുക എന്നതും എപ്പോഴും നിങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുക; നിങ്ങൾ (അല്ലാഹുവിലും അവൻ്റെ റസൂലിലും അന്ത്യദിനത്തിലും) യഥാർത്ഥത്തിൽ വിശ്വസിച്ചവരാണെങ്കിൽ. കാരണം (ഈ പറഞ്ഞതിലുള്ള) വിശ്വാസം നന്മകൾ പ്രവർത്തിക്കാനും, തിന്മകളിൽ നിന്ന് അകന്നു നിൽക്കാനും പ്രേരിപ്പിക്കുന്നതാണ്. (ആയത്തിൽ പരാമർശിക്കപ്പെട്ട) സ്വഹാബികളുടെ ചോദ്യം ബദ്ർ യുദ്ധത്തിന് ശേഷമായിരുന്നു.
അറബി തഫ്സീറുകൾ:
اِنَّمَا الْمُؤْمِنُوْنَ الَّذِیْنَ اِذَا ذُكِرَ اللّٰهُ وَجِلَتْ قُلُوْبُهُمْ وَاِذَا تُلِیَتْ عَلَیْهِمْ اٰیٰتُهٗ زَادَتْهُمْ اِیْمَانًا وَّعَلٰی رَبِّهِمْ یَتَوَكَّلُوْنَ ۟ۚۙ
അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു നടുങ്ങുകയും നന്മകൾ പ്രവർത്തിക്കുന്നതിനായി ഹൃദയങ്ങളും ശരീരങ്ങളും യോജിച്ചു നിൽക്കുകയും, അല്ലാഹുവിൻ്റെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അതിനെ കുറിച്ച് ഉറ്റാലോചിക്കുകയും അങ്ങനെ തങ്ങളുടെ വിശ്വാസം മുൻപുള്ളതിനോടൊപ്പം വീണ്ടും വർദ്ധിക്കുകയും, നന്മകൾ നേടിയെടുക്കുന്നതിലും തിന്മകൾ തടുക്കുന്നതിലും തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുന്നവർ; അവർ മാത്രമാണ് (അല്ലാഹുവിൽ വിശ്വസിച്ച) യഥാർത്ഥ വിശ്വാസികൾ.
അറബി തഫ്സീറുകൾ:
الَّذِیْنَ یُقِیْمُوْنَ الصَّلٰوةَ وَمِمَّا رَزَقْنٰهُمْ یُنْفِقُوْنَ ۟ؕ
നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ രൂപത്തിൽ അവയുടെ കൃത്യസമയങ്ങളിൽ തന്നെ നിർവ്വഹിക്കുന്നതിൽ കണിശത നിലനിർത്തുകയും, നാം ഉപജീവനം നൽകിയതിൽ നിന്ന് നിർബന്ധവും ഐഛികവുമായ ദാനധർമ്മങ്ങൾ (സകാത്തും സദഖയും) നൽകുന്നവർ.
അറബി തഫ്സീറുകൾ:
اُولٰٓىِٕكَ هُمُ الْمُؤْمِنُوْنَ حَقًّا ؕ— لَهُمْ دَرَجٰتٌ عِنْدَ رَبِّهِمْ وَمَغْفِرَةٌ وَّرِزْقٌ كَرِیْمٌ ۟ۚ
ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർ തന്നെയാകുന്നു (അല്ലാഹുവിൽ) യഥാർത്ഥത്തിൽ വിശ്വസിച്ചവർ. കാരണം അവർ ഈമാനിൻ്റെയും (ഹൃദയവിശ്വാസം) ഇസ്ലാമിൻ്റെയും (പ്രവർത്തനങ്ങൾ) പ്രകടമായ ഗുണവിശേഷണങ്ങൾ ഒരുമിപ്പിച്ചിരിക്കുന്നു. അവർക്കുള്ള പ്രതിഫലം അല്ലാഹുവിങ്കലുള്ള ഉന്നതമായ പദവികളും, അവരുടെ തെറ്റുകൾക്കുള്ള പാപമോചനവും, മാന്യമായ ഉപജീവനവുമാകുന്നു. അല്ലാഹു അവർക്കായി ഒരുക്കി വെച്ചിട്ടുള്ള അനുഗ്രഹങ്ങളാകുന്നു അത്.
അറബി തഫ്സീറുകൾ:
كَمَاۤ اَخْرَجَكَ رَبُّكَ مِنْ بَیْتِكَ بِالْحَقِّ ۪— وَاِنَّ فَرِیْقًا مِّنَ الْمُؤْمِنِیْنَ لَكٰرِهُوْنَ ۟ۙ
യുദ്ധാർജ്ജിത സ്വത്ത് വീതം വെക്കുന്നതിൽ നിങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസവും ഭിന്നതയും സംഭവിച്ചതിന് ശേഷം അല്ലാഹു നിങ്ങളിൽ നിന്ന് യുദ്ധാർജ്ജിത സ്വത്ത് വീതംവെക്കുന്നത് എടുത്തു നീക്കുകയും, അല്ലാഹുവിനും റസൂലിനുമാണ് അത് എന്ന് നിശ്ചയിക്കുകയും ചെയ്തതു പോലെ; -അല്ലാഹുവിൻ്റെ റസൂലേ!- ബഹുദൈവാരാധകരെ യുദ്ധത്തിൽ നേരിടുന്നതിനായി താങ്കളെ മദീനയിൽ നിന്ന് നമ്മുടെ സന്ദേശത്തിലൂടെ പുറത്തിറക്കുകയും ചെയ്തു. മുസ്ലിംകളിൽ ചിലർക്ക് അതിൽ അനിഷ്ടമുണ്ടായിരിക്കെ തന്നെയായിരുന്നു അതും.
അറബി തഫ്സീറുകൾ:
یُجَادِلُوْنَكَ فِی الْحَقِّ بَعْدَ مَا تَبَیَّنَ كَاَنَّمَا یُسَاقُوْنَ اِلَی الْمَوْتِ وَهُمْ یَنْظُرُوْنَ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരുമായുള്ള യുദ്ധത്തിൻ്റെ കാര്യത്തിൽ -അത് ഉറപ്പായും സംഭവിക്കുന്നതാണ് എന്ന് വ്യക്തമായതിന് ശേഷവും- അല്ലാഹുവിൽ വിശ്വസിച്ച മുസ്ലിംകളിൽ ചിലർ താങ്കളോട് തർക്കിക്കുകയായിരുന്നു. മരണത്തിലേക്ക് നോക്കിക്കൊണ്ടിരിക്കെ, അതിലേക്ക് അവർ വലിച്ചിഴക്കപ്പെടുന്നത് പോലെയായിരുന്നു അത്. യുദ്ധത്തിനായി പുറപ്പെടുന്നതിൽ അവർക്കുണ്ടായിരുന്ന കടുത്ത അനിഷ്ടമായിരുന്നു അതിൻ്റെ കാരണം. കാരണം (ബദ്ർ അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു എന്നതിനാൽ) യുദ്ധത്തിനായി അവർ തയ്യാറെടുക്കുകയോ, അതിന് വേണ്ട സന്നാഹങ്ങൾ അവർ ഒരുക്കുകയോ ചെയ്തിരുന്നില്ല.
അറബി തഫ്സീറുകൾ:
وَاِذْ یَعِدُكُمُ اللّٰهُ اِحْدَی الطَّآىِٕفَتَیْنِ اَنَّهَا لَكُمْ وَتَوَدُّوْنَ اَنَّ غَیْرَ ذَاتِ الشَّوْكَةِ تَكُوْنُ لَكُمْ وَیُرِیْدُ اللّٰهُ اَنْ یُّحِقَّ الْحَقَّ بِكَلِمٰتِهٖ وَیَقْطَعَ دَابِرَ الْكٰفِرِیْنَ ۟ۙ
നബിയോട് തർക്കിച്ച മുസ്ലിംകളേ! ബഹുദൈവാരാധകരിൽ രണ്ടിലൊരു സംഘത്തെ അല്ലാഹു നിങ്ങൾക്ക് കീഴ്പ്പെടുത്തി നൽകും എന്ന് അവൻ നിങ്ങളോട് വാഗ്ദാനം നൽകിയ സന്ദർഭം ഓർക്കുക. (അബൂസുഫ്യാൻ്റെ നേതൃത്വത്തിലുള്ള) യാത്രാസംഘവും അവർ വഹിക്കുന്ന സമ്പത്തുമായിരുന്നു ഒന്ന്; നിങ്ങൾക്ക് അത് യുദ്ധാർജ്ജിത സ്വത്തായി എടുക്കാം. അതല്ലെങ്കിൽ യുദ്ധത്തിന് തയ്യാറെടുക്കുകയും, ബഹുദൈവാരാധകരുടെ സൈന്യത്തിന് മേൽ നിങ്ങൾക്ക് സഹായം നൽകപ്പെടുകയും ചെയ്യുക എന്നതായിരുന്നു (രണ്ടാമത്തേത്). നിങ്ങളാകട്ടെ, യാത്രാസംഘത്തെ ലഭിച്ചിരുന്നെങ്കിൽ എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. യുദ്ധമൊന്നുമില്ലാതെ എളുപ്പത്തിൽ അവരെ കീഴടക്കാമെന്നതായിരുന്നു (ആ ആഗ്രഹത്തിന് പിന്നിലെ) കാരണം. അല്ലാഹുവാകട്ടെ, നിങ്ങളോട് യുദ്ധത്തിന് കൽപ്പിക്കുന്നതിലൂടെ സത്യത്തെ വിജയിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്തു. അങ്ങനെ, ബഹുദൈവാരാധകരിലെ തലവന്മാരെ നിങ്ങൾ കൊന്നുകളയുകയും, അവരിൽ ധാരാളം പേരെ നിങ്ങൾ തടവിലാക്കുകയും, അതിലൂടെ ഇസ്ലാമിൻ്റെ ശക്തി പ്രകടമാകുവാനുമായിരുന്നു അത്.
അറബി തഫ്സീറുകൾ:
لِیُحِقَّ الْحَقَّ وَیُبْطِلَ الْبَاطِلَ وَلَوْ كَرِهَ الْمُجْرِمُوْنَ ۟ۚ
ഇസ്ലാമിനെയും മുസ്ലിംകളെയും വിജയിപ്പിച്ചു കൊണ്ട് അല്ലാഹു സത്യത്തെ സ്ഥാപിക്കുവാനും, അസത്യത്തെ തകർത്തു കളയാനുമത്രെ അത്. കാരണം, അതിലൂടെ ഇസ്ലാം സത്യമാണെന്നുള്ള തെളിവുകൾ പ്രകടമാവുകയും, അസത്യം നിരർത്ഥകമാണെന്നതിനുള്ള അടയാളങ്ങൾ വെളിവാവുകയും ചെയ്യും. ബഹുദൈവാരാധകർക്ക് അത് അനിഷ്ടകരമായാലും അല്ലാഹു ഇസ്ലാമിനെ വിജയിപ്പിക്കുക തന്നെ ചെയ്യുന്നതാണ്.
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• ينبغي للعبد أن يتعاهد إيمانه ويُنمِّيه؛ لأن الإيمان يزيد وينقص، فيزيد بفعل الطاعة وينقص بضدها.
• ഓരോ മുസ്ലിമും തൻ്റെ വിശ്വാസം (ഈമാൻ) എപ്പോഴും പരിശോധിക്കുകയും, അതിനെ വളർത്തുകയും ചെയ്യേണ്ടതുണ്ട്. കാരണം, ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നതാണ്. നന്മകൾ പ്രവർത്തിക്കുമ്പോൾ ഈമാൻ വർദ്ധിക്കുകയും, അതിന് എതിര് ചെയ്യുമ്പോൾ അത് കുറയുകയും ചെയ്യുന്നതാണ്.

• الجدال محله وفائدته عند اشتباه الحق والتباس الأمر، فأما إذا وضح وبان فليس إلا الانقياد والإذعان.
• സത്യം അവ്യക്തമാവുമ്പോഴും കാര്യം മനസിലാകാതിരിക്കുമ്പോഴും മാത്രമാണ് തർക്കം വേണ്ടിവരുന്നതും, അത് കൊണ്ട് ഉപകാരം ലഭിക്കുന്നതും. എന്നാൽ സത്യം വ്യക്തമായിക്കഴിഞ്ഞാൽ പിന്നെ അതിന് കീഴൊതുങ്ങുകയും അത് സ്വീകരിക്കുകയുമല്ലാതെ മറ്റുവഴിയില്ല.

• أَمْر قسمة الغنائم متروك للرّسول صلى الله عليه وسلم، والأحكام مرجعها إلى الله تعالى ورسوله لا إلى غيرهما.
• യുദ്ധാർജ്ജിത സ്വത്തുക്കൾ വീതംവെക്കുന്നത് നബി -ﷺ- ക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. മതത്തിലെ വിധിവിലക്കുകളുടെ ആധാരം അല്ലാഹുവിലേക്കും അവൻ്റെ റസൂലിലേക്കും മാത്രമാണ്; മറ്റൊരാളിലേക്കുമല്ല.

• إرادة تحقيق النّصر الإلهي للمؤمنين؛ لإحقاق الحق وإبطال الباطل.
• മുഅ്മിനുകൾക്ക് അല്ലാഹുവിൽ നിന്നുള്ള സഹായവും വിജയവും യാഥാർത്ഥ്യമായി പുലരുന്നതാണ്; സത്യത്തെ സത്യമായി പുലർത്തുന്നതിനും, അസത്യത്തെ തകർക്കുന്നതിനുമത്രെ അത്.

 
പരിഭാഷ അദ്ധ്യായം: അൻഫാൽ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക